Tuesday 25 March, 2008

ജീവിതം സുന്ദരമാണ് ..

സമൂഹത്തിലെ യുവ തലമുറക്ക് ഒരു പ്രശ്നമുണ്ട് ..ജീവിതം മതിവരുവോളം ആഘോഷിക്കുമ്പോഴും ,വഴി മുടക്കിയായ ഒരു ചെറിയ തടസ്സത്തെ കാണുമ്പോള്‍ ജീവിതത്തില്‍ പകച്ചു പോകും..അപ്പോള്‍ ജീവിതത്തിന്റെ എല്ലാ അര്‍ത്ഥങ്ങളും നഷ്ടപ്പെടുന്നത് പോലെ തോന്നും..ആ വെപ്രാളത്തില്‍ നിന്ന്‍ രക്ഷപ്പെടാന്‍ അവരുടെ മുന്നിലുണ്ടാകുന്ന ഏക വഴി മിക്കപ്പോഴും മരണത്തിന്റെതായിരിക്കും..ഇതു ഒരു ചെറിയ ന്യൂനപക്ഷമേ ആകുന്നുളളൂവെങ്കിലും നാളെയുടെ തലമുറകളുടെ മനസ്സില്‍ നിന്ന്‍ ഈ ചിന്തയെ തുടച്ചു മാറ്റിയേ പറ്റൂ...

മനുഷ്യന്‍ ജീവനൊടുക്കുന്നത് ആ നിമിഷം തന്നെ കാണേണ്ടി വരിക എന്നത് ഏറ്റവും ദുഃഖകരമാണ്..മുറിയടച്ച് ഫാനില്‍ തൂങ്ങി മരിക്കുന്ന ഒരാളെ പുറത്ത് നിന്ന്‍ ജനല്‍ വഴി നോക്കി നില്കേണ്ടി വരുന്ന നിസ്സഹായവസ്ഥ ..

അത് പോലൊരു ആത്മഹത്യാശ്രമം സംഭവ സ്ഥലത്ത് വെച്ച് തന്നെ കാണേണ്ടി വന്നിട്ടുണ്ട് എനിക്കും.. നിസ്സഹായനായി... ഒന്നും ചെയ്യാനാകാതെ.. അവനോട് മരണത്തിലേക്ക് നടന്നടുക്കരുതേയെന്ന് പറയാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു..പക്ഷെ നിമിഷങ്ങള്‍ക്കുളളില്‍ ജീവിതത്തിന്റെ അവസാന ശ്വാസം അസ്തമിക്കുന്നത് ഞാന്‍ നോക്കി നിന്നു...

ഏതോ ഒരു മുന്‍ മുഖ്യമന്ത്രി അന്തരിച്ചത് കാരണം കോളേജിനന്ന് അവധിയായിരുന്നു..പ്രതീക്ഷിക്കാതെ ലഭിക്കുന്ന ഇടവേളകള്‍ , അതാരുടെയെങ്കിലും മരണം മൂലാമാണെങ്കില്‍ പോലും , മിക്കപ്പോഴും സന്തോഷത്തിനു ഹേതുവാകാറുണ്ട്..പ്രത്യേകിച്ചും വിദ്യാഭ്യാസകാലത്ത്..

ഒരു സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് ഞാനന്ന്‍ സമീപത്തുള്ള ഡെന്‍റല്‍ കോളേജിലേക്ക് ചെന്നത്..അവധിയുടെ ആലസ്യത്തിലായത് കൊണ്ടാവാം ,എപ്പോഴും തിരക്കുണ്ടാകുന്ന ആ കോളേജില്‍ അന്ന്‍ അധികം രോഗികളൊന്നും ഉണ്ടായിരുന്നില്ല.. അത് കൊണ്ട് തന്നെ എന്റെ കൂട്ടുകാരന് വേഗം തന്നെ കോളേജിന് പുറത്തെത്താന്‍ കഴിഞ്ഞു ..

കോളേജിന് വെളിയില്‍ ,അവിടുത്തെ കോഫി പാര്‍ലറില്‍ ഇരിക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.. എട്ടൊമ്പത് നിലയുള്ള ആ കൂറ്റന്‍ കെട്ടിടത്തിനു മുകളില്‍ ഒരു യുവാവ്.. ആ കോളേജിലെ വിദ്യാര്‍ത്ഥി ആയിരിക്കാം, താഴോട്ട് നോക്കി എന്തോ നിരീക്ഷിക്കുന്നു.. ആ നില്പില്‍ എന്തോ പന്തികേട് തോന്നി എനിക്ക് ..

ഞാനപ്പോള്‍ തന്നെ സുഹൃത്തിനോട് പറഞ്ഞെങ്കിലും "ഓ , അത് അവന്‍ വെറുതെ നില്‍ക്കുകയായിരിക്കും" എന്ന മറുപടിയില്‍ അവന്‍ അത് കാര്യമാക്കിയില്ല ..താഴെ സിമന്റ് തേച്ച് മിനുക്കിയ നിലമാണ്‌.. എങ്കിലും,എന്റെ മനസ്സില്‍ അപ്പോഴും ആ പയ്യനായിരുന്നു ..

ഞാന്‍ വീണ്ടും നോക്കുമ്പോള്‍ അവനെയവിടെ കാണാനില്ലായിരുന്നു..കൂട്ടുകാരന്റെ അഭിപ്രായം ശരിയായിരിക്കാമെന്ന് എനിക്ക് തോന്നി..

അഞ്ചു മിനിട്ട് കഴിഞ്ഞു കാണും ,ഒരു അലര്‍ച്ച കേട്ടാണ്‌ മുകളിലേക്ക് നോക്കിയത്.. ഞങ്ങളെ നടുക്കിക്കൊണ്ട്, ആ പയ്യന്‍ താഴേക്ക് എടുത്തു ചാടിയിരിക്കുന്നു... ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു പോയി.. താഴെ, സിമന്റിട്ട തറയില്‍ അവന്‍ വന്നിടിക്കുമ്പോള്‍, അറിയാതെ കണ്ണുകള്‍ അടഞ്ഞു പോയി.. ആ രോദനമായ കാഴ്ച കാണാന്‍ മനസ്സു പോലും തയ്യാറല്ലാത്തത് പോലെ..

ഞങ്ങള്‍ പെട്ടെന്ന് തന്നെ അവന്റരികിലെത്തി.. പക്ഷെ അപ്പോഴേക്കും ചോരയില്‍ കുതിര്‍ന്ന ആ ശരീരത്തില്‍ നിന്ന്‍ ജീവന്റെ തുടിപ്പുകള്‍ മറഞ്ഞിരുന്നു.. എങ്കിലും ഞങ്ങളവനെ അടുത്ത ഹോസ്പിറ്റലില്‍ എത്തിച്ചു.. പക്ഷെ ആ ഡോക്ടര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.. ജീവനില്ലാത്ത ശരീരത്തില്‍ ആ ഡോക്ടര്‍ എന്ത് ചെയ്യാന്‍ ...

ഞങ്ങള്‍ രണ്ടു പേരും കൂടി അവനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു... ആ ഡെന്‍റല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു അവന്‍.. പേരു ഭാസ്കര്‍ .. മഹാരാഷ്ട്രയിലെ ഏതോ ഒരു ചെറു പട്ടണത്തില്‍ നിന്ന്‍ അവിടെ പഠിക്കാനെത്തിയതാണ്.. അടുത്തുള്ള മറ്റൊരു കോളേജില്‍ അവന്റെ സഹോദരിയുമുണ്ടായിരുന്നു ..

മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയൊന്നുമല്ലായിരുന്നുവെങ്കിലും, അവന്‍ പഠിത്തത്തില്‍ ശ്രദ്ധിച്ചിരുന്നു... അന്ന് ഒരു പരീക്ഷാ കാലമായിരുന്നു ..പരീക്ഷകള്‍ എഴുതണമെങ്കില്‍ മിനിമം എഴുപത്തഞ്ച് ശതമാനമെങ്കിലും അറ്റന്ഡന്‍സ് വേണം ..ഭാസ്കറിനു അതിലും കുറവായിരുന്നു..കൂടാതെ വിദ്യാര്‍ത്ഥികളെ പട്ടാള ചിട്ട പോലെ വളര്‍ത്തുന്ന ആ കോളേജിലെ ചുറ്റുപാടുകളും ...

"ശരിക്കും എനിക്കും മടുത്തു തുടങ്ങിട്ടുണ്ട് ഇവിടെ..ഒരു ഡോക്ടറായിട്ട് പോലും ഞങ്ങള്‍ അവരുടെ കണ്ണില്‍ അടിമകളെ പോലെയാണ് .." എന്റെ കൂട്ടുകാരന്‍ പറഞ്ഞു...

ആ നിരാശയിലായിരിക്കാം ഭാസ്കറും ആ കടുംകൈക്ക് മുതിര്‍ന്നത്.. പക്ഷെ അപ്പോഴെന്റെ മനസ്സില്‍ നിറഞ്ഞത് മറ്റൊന്നായിരുന്നു ..മരിക്കാനെത്ര മാര്‍ഗങ്ങളുണ്ട്.. എന്നിട്ടും അവന്‍ തിരഞ്ഞെടുത്തത് ഈ ക്രൂരമായ മാര്‍ഗമായിപ്പോയല്ലോ..

ആ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‍ താഴേക്ക് വീണപ്പോള്‍ അവന് എത്രമാത്രം വേദനിച്ചു കാണും..ഒരു പക്ഷെ അവന്റെ പ്രതിഷേധമായിരിക്കാം , അത് പോലൊരു മാര്‍ഗം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്..ആത്മഹത്യ പാപമാണെന്നറിഞ്ഞിട്ടും, വേദനയില്ലാതെ മരിക്കാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ തോന്നി എനിക്ക് അവനോട് ..

കാഷ്വാലിറ്റികളില്‍ എത്തുന്ന ബഹുഭൂരിപക്ഷം കേസുകളിലും കണ്ടു വരുന്ന ഒരു പൊതു പ്രവണതയുണ്ട്.. എന്തിന്റെ പേരിലാണെങ്കിലും മരിക്കാന്‍ തീരുമാനിക്കുന്നവര്‍, ഒരു നിമിഷത്തെ അപക്വമായ ചിന്തകളാണ് മുന്നില്‍ വെക്കുന്നത്.. പരീക്ഷകളില്‍ പരാജപ്പെടുമ്പോള്‍...മാതാപിതാക്കള്‍ ശകാരിക്കുമ്പോള്‍... പ്രണയ നൈരാശ്യത്തിന് ...

പലപ്പോഴും ശ്രദ്ധിക്കാന്‍ ആരുമില്ലാത്തവരിലാണ് മരണത്തെ പുല്കാനുള്ള വെമ്പല്‍ കൂടുതലായി കണ്ടുവരുന്നത്.. തന്റെ മനസ്സിലെ സങ്കടങ്ങളോ വിഷമങ്ങളോ ആരോടും തുറന്ന്‍ പറയാത്തവര്‍ ..വിശാലമായ ഈ ലോകത്ത് അവര്‍ ഒറ്റപ്പെട്ട് ജീവിക്കുന്നു..ചെറിയ പരാജയങ്ങളില്‍ കാലിടറിപ്പോകുന്നു...ഭാസ്കറിനെ പോലെ...

ഇന്ന്‍ വിദ്യാഭ്യാസം സാര്‍വത്രികമായെങ്കിലും, അതിന്റെ പുറകിലുള്ള മാനേജുമന്റുകള്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായും മാനസികമായും പിഴിയുന്ന ഒരു ദുരവസ്ഥ നമുക്ക് കാണേണ്ടി വരുന്നു.. അറിഞ്ഞോ അറിയാതെയോ അധ്യാപകര്‍ കൊലപാതകികളാവുന്നു.. പ്രത്യേകിച്ചും പ്രൊഫഷനല്‍ കോളേജുകളില്‍.. ഇന്റെണല്‍ അസസ്മെന്റ് മാര്‍ക്കിന്റെയും വൈവാ വോസികളുടെയും പേരില്‍.. അടുത്ത പരീക്ഷക്ക് നിനക്ക് പാസ്സാകണമെങ്കില്‍ ഈ പരീക്ഷക്ക് നിന്നെ ഞാന്‍ തോല്പിക്കുമെന്ന്‍ വിദ്യാര്‍ത്ഥികളുടെ മുഖത്ത് നോക്കി പറയുന്ന പ്രൊഫസര്‍മാര്‍ ..

ഭാസ്കറിന്റെ ജീവിതത്തില്‍ സംഭവിച്ചതും അതൊക്കെ തന്നെ ആയിരിക്കാം ..പണം കൊണ്ട് നിയമത്തെ കയ്യിലെടുക്കാന്‍ കഴിയുന്ന കോളേജു മാനേജുമന്റുകള്‍ക്ക് അവരെ ഭ്രാന്താന്മാരായോ മാനസിക വൈകല്യമുള്ളവരായോ ചിത്രീകരിക്കാന്‍ കഴിഞ്ഞേക്കും...പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ അവരുടെ മുന്നില്‍ ഓച്ചാനിച്ച് നില്ക്കുന്ന കാഴ്ചകളും കാണേണ്ടി വന്നിട്ടുണ്ട്..

യുവതലമുറയോട് എനിക്ക് പറയാന്‍ ഒന്നേയുള്ളൂ..നിങ്ങള്‍ സമൂഹത്തിലേക്ക് ഇറങ്ങി വരിക..സങ്കടങ്ങള്‍ വരുമ്പോള്‍ കരയാന്‍ ശ്രമിക്കൂ.. സന്തോഷത്തില്‍ മതിമറന്ന് ആഘോഷിക്കൂ... വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ളതാണ്..ഒളിപ്പിച്ചു വെക്കനുളളതല്ല ..

ഈ ലോകം വിശാലമാണ്..പരീക്ഷകളിലെ ഒരു പരാജയമോ, നിങ്ങളുടെ ഹൃദയം കവര്‍ന്ന സുന്ദരി മറ്റൊരാളുടെ കൂടെ പ്രണയത്തിലാണെന്ന് അറിയുമ്പോഴോ ലോകത്ത് ഒന്നും സംഭവിക്കുന്നില്ല.. അതിനെല്ലാം വേണ്ടി ഒരു ജീവനാണ് കളയുന്നതെങ്കില്‍ ,നിങ്ങള്‍ പമ്പര വിഢികളാണ്...

മരണത്തിലേക്ക് നടന്നടുക്കുന്നവര്‍ തനിച്ചാക്കി പോകുന്നത് ഒരുപാട് സങ്കടങ്ങളാണ്... ഇത്രയും കാലം വളര്‍ത്തിയ മാതാപിതാക്കളുടെ കണ്ണുനീര്‍.. സ്വന്തം സഹോദരിയുടെ ഏങ്ങലടികള്‍.. ഒന്നും നിങ്ങള്‍ക്ക് തിരിച്ച് കൊടുക്കാന്‍ കഴിയില്ല ...ദൈവം നല്കിയ ജീവനെ തിരിച്ചെടുക്കാന്‍ നിങ്ങള്‍ക്കവകാശമില്ല.. ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല ..നിങ്ങള്‍ ധീരനാണെങ്കില്‍ ജീവിച്ച് കാണിക്കൂ.....

Wednesday 19 March, 2008

ജീവിതത്തിനൊപ്പം..

ഓ.പിയില്‍ ഇരിക്കുമ്പോഴാണ് ആ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും എന്നെ കാണാന്‍ വന്നത് ..രണ്ടു പേരുടേയും മുഖത്ത് പ്രസന്നമായ പുഞ്ചിരിയുണ്ടായിരുന്നു ..ഏതായാലും രോഗികളല്ലെന്ന് വ്യക്തം .

"ഡോക്ടര്‍ ഞങ്ങളെ ഓര്‍മ്മയുണ്ടോ ?അതോ മറന്നോ ?" കണ്ടിട്ട് നല്ല മുഖ പരിചയം ..പക്ഷെ എത്രയായിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല ..ഓര്‍മയുണ്ടെന്ന് പറഞ്ഞാല്‍ പിന്നെ ആരെന്ന ചോദ്യത്തിന് മറുപടി പറയേണ്ടി വരും ..എന്തിനാ വെറുതെ ഒരു ഊരാകുടുക്കിലേക്ക് തല വെച്ച് കൊടുക്കുന്നത് ..ഞാന്‍ പറഞ്ഞു ..."നിങ്ങള്‍ പരിചയപ്പെടുത്തിയാല്‍ ഒര്‍മിക്കാമായിരുന്നു .."

"ഡോക്ടര്‍ ,ഞാന്‍ വിനോദ് ..കഴിഞ്ഞ വര്‍ഷം ഓണത്തിന്റെ അന്ന്‍ ബൈക്ക് ആക്സിഡന്റായി ഡോക്ടര്‍ ചികിത്സിച്ച .." എന്റെ ഓര്‍മകള്‍ ഒരു വര്‍ഷത്തിനു പുറകിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി ..

കഴിഞ്ഞ ഓണം നാളില്‍ , അന്ന് ഞാന്‍ കാഷ്വാലിറ്റി ഡിപ്പാര്‍ട്ടുമെന്റിലായിരുന്നു .. അത് കൊണ്ട് തന്നെ ഓണമായിട്ട് പോലും ലീവോന്നുമെടുക്കാന്‍ പറ്റിയില്ല ..രോഗങ്ങള്‍ക്ക് ഓണവും ക്രിസ്മസും ബക്രീദുമൊന്നുമില്ലല്ലോ ..

ഈ നല്ല ദിവസം തന്നെ ഇനി ആരാണാവോ രോഗിയായി കടന്നു വരുന്നതെന്ന്‍ ആലോചിച്ചിരിക്കുമ്പോഴാണ് പുറത്ത് ആംബുലന്‍സിന്റെ ശബ്ദം കേട്ടത് ..ആംബുലന്‍സില്‍ നിന്ന സ്ട്രക്ചറിലേക്ക് എടുത്തു കിടത്തിയത്‌ ചോരയില്‍ കുതിര്‍ന്ന ഒരു യുവാവിനെ ആയിരുന്നു ..ഏകദേശം ഇരുപത്തിമൂന്ന് വയസ്സിനടുത്ത് പ്രായം വരുന്ന സുമുഖനായ യുവാവ് ..ദേശീയ പാതയില്‍ കാറും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടമാണ് ..കൂടെ വെപ്രാളത്തോടെ കാറിന്റെ ഡ്രൈവറുമുണ്ടായിരുന്നു ..

"ഞാനല്ല ..അവനാ എന്റെ നേരെ വന്നത് ..അവനാ .." അയാള്‍ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു ..ഭയം കൊണ്ടായിരിക്കാം അയാളും വിറക്കുകയായിരുന്നു ...

പെട്ടെണ് തന്നെ രക്തം നില്‍ക്കാനുള്ള സുശ്രൂഷകള്‍ ചെയ്തു ..തലക്കും മുഖത്തുമൊന്നും കാര്യമായ പരിക്കൊന്നുമില്ലായിരുന്നു ..ബൈക്ക് മറിഞ്ഞപ്പോള്‍ കാല്‍ അതിനടിയില്‍ പെട്ടത് കൊണ്ടായിരിക്കാം ,കാലിലെ എല്ലിനു ക്ഷതം പറ്റിയോന്നു സംശയം ..വേഗം തന്നെ എക്സ് -റേ എടുക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തി ..അപ്പോഴും ആ കാര്‍ ഡ്രൈവര്‍ നിസ്സഹായനായി ഓടിനടക്കുന്നുണ്ടായിരുന്നു ...

എക്സ് -റേക്ക് വേണ്ടി ഒരുക്കുമ്പോഴാണ് അയാളുടെ പോക്കറ്റില്‍ നിന്ന ഒരു പേഴ്സ് നിലത്തേക്ക് വീണത് ..ഞാന്‍ അതെടുത്ത് എന്റെ ടേബിളില്‍ വെച്ചു ..അവനെ എക്സ് -റേക്ക് പറഞ്ഞു വിട്ട് ഞാന്‍ ആ പേഴ്സ് തിരയാന്‍ തുടങ്ങി ..വിലാസമോ ബന്ധുക്കളുടെ വല്ല ഫോണ്‍ നമ്പറോ ഉണ്ടെങ്കില്‍ അവരെ വിവരമറിയിക്കാമായിരുന്നു ..

ആ പേഴ്സില്‍ കുറച്ചു രൂപയും ഒരു ഫോട്ടോയും മാത്രമെ ഉണ്ടായിരുന്നുള്ളൂ ..ഒരു സുന്ദരിയായ പെണ്‍കുട്ടിയുടെ മുഖം ..പാസ്പോര്‍ട്ട് സൈസ് ഫോട്ടോയാണ് ..ചിലപ്പോള്‍ സഹോദരിയായിരിക്കാം ..അല്ലെങ്കില്‍ ഭാര്യയായിരിക്കാം ..അതുമല്ലെങ്കില്‍ കാമുകിയായിരിക്കാം ...ഞാന്‍ ആ ഫോട്ടോ പേഴ്സില്‍ നിന്ന്‍ പുറത്തെടുത്തു ..അതിന്റെ പുറകില്‍ ഒരു മൊബൈല്‍ നമ്പര്‍ ഉണ്ടായിരുന്നു ... ഞാന്‍ വേഗം തന്നെ ആ നമ്പറിലേക്ക് ഡയല്‍ ചെയ്തു ..

ഒരു പതിഞ്ഞ സ്വരം ..ചുറ്റും ബഹളമുള്ളത് പോലെ ..ഒരു പക്ഷെ കോളേജിലോ സ്കൂളിലോ ആയിരിക്കാം ..ഞാന്‍ ആ പെണ്‍കുട്ടിയോട് കാര്യം പറഞ്ഞു ..അങ്ങേ അറ്റത്ത് നിന്ന്‍ ഒരു കരച്ചിലിന്റെ മുഴക്കം ഞാന്‍ കേട്ടു .. "ഡോക്ടര്‍ ,ഞാന്‍ ഇപ്പൊ തന്നെ വരാം .." അവള്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്തു ..അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് അവളാരെന്നോ ,അവള്‍ ഈ യുവാവിന്റെ ബന്ധുവാണോ ,ഞാന്‍ ഒന്നും ചോദിച്ചില്ലല്ലോ ..

പത്തുപതിനഞ്ചു മിനിട്ട് കഴിഞ്ഞു കാണും ..ഏകദേശം ഇരുപത് വയസ്സ് പ്രായം വരുന്ന ഒരു പെണ്‍കുട്ടി കണ്ണീരോടെ എന്റെ ചേംബറിലെക്ക് കയറി വന്നു .. "ഡോക്ടര്‍ ,എവിടെ വിനോദ് ..എന്താ പറ്റിയത് അവന് .. "

ഞാന്‍ അപ്പോള്‍ ഏക്സറേ റിപ്പോര്‍ട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ..ബ്ലീഡിങ്ങെല്ലാം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നു ... "നിങ്ങള്‍ ആരാ വിനോദിന്റെ .." ഞാന്‍ അവളോട് ചോദിച്ചു ..

പെട്ടെണ് ,അപരിചിതമായ ഒരു ചോദ്യം കേട്ട പോലെ ,അവള്‍ എന്ത് പറയണമെന്നറിയാതെ നില്‍ക്കുകയായിരുന്നു ..അപ്പോഴേക്കും എനിക്ക് മനസ്സിലായി ഏതായാലും സഹോദരിയും ഭാര്യയുമൊന്നുമല്ല ..പ്രണയിനിയാണ് ..

അപ്പോഴാണ് അറ്റന്‍ഡര്‍ എക്സ്-റേ റിപ്പോര്‍ട്ടുമായി വന്നത് ..ഞാന്‍ അത് തുറന്ന്‍ നോക്കി ..അതെ,എന്റെ അനുമാനം ശരിയായിരുന്നു..ഇടത്തെ കാലിലെ രണ്ടു എല്ലുകളിലും ചെറിയ ഒരു പോട്ടലുണ്ട് ..വേഗം തന്നെ ഞാനവനെ ഓര്‍ത്തോ പീഡിക്സ് ഡിപ്പാര്‍ട്ടുമെന്റിലെക്ക് റഫര്‍ ചെയ്തു ..ആ പെണ്‍കുട്ടി അടക്കിപിടിച്ച തേങ്ങലോട് കൂടി എന്റെ മുന്നില്‍ നിന്ന്‍ പുറത്തേക്ക് പോയി ..വിനോദിനെ അനുഗമിച്ച് ..

കുറച്ച് സമയത്തിന് ശേഷം ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്ന്‍ ഒരു അറിയിപ്പുണ്ടായി ..അടിയന്തരമായി ഓ പോസിറ്റിവ് രക്തം വേണം ..ബ്ലഡ്‌ ബാങ്കില്‍ രക്തം സ്റ്റോക്കില്ല ..എന്റെ രക്തം ഓ പോസിറ്റീവ് ആണ് ..ഞാന്‍ വേഗം തന്നെ ബ്ലഡ് ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തു ..രക്തദാനം നടത്തി ..ഞാന്‍ തിരിച്ച് വരുമ്പോള്‍ തീയേറ്ററിന്റെ പുറത്തെ ബെഞ്ചില്‍ അവള്‍ തളര്‍ന്നിരിക്കുന്നുണ്ടായിരുന്നു ..

വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ പോകാന്‍ നേരം ,ഞാന്‍ പോസ്റ്റ് ഓപ്പറേറ്റീവ്‌ വാര്‍ഡിലേക്ക് ചെന്നു ..വാര്‍ഡിനു പുറത്ത് എന്നെ വരവേറ്റത് ,ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു മധ്യവയസ്കനെയും ഒന്നും മിണ്ടാതെ നില്‍കുന്ന ആ പെണ്‍കുട്ടിയേയുമാണ് ..അയാള്‍ അവളെ ശകാരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി ..എന്നെ കണ്ടത് കൊണ്ടായിരിക്കാം അയാള്‍ സംസാരം നിറുത്തി പുറത്തേക്ക് പോയി ..

ഞാന്‍ അകത്ത് ചെല്ലുമ്പോള്‍ വിനോദ് മയക്കത്തിലായിരുന്നു ..ഞാന്‍ തിരിച്ച് വരുമ്പോള്‍ അവള്‍ മാത്രം പുറത്ത് കാത്തുനില്കുന്നുണ്ടായിരുന്നു ..ഞാനവളോട് സംസാരിച്ചു ..കൂടുതല്‍ അടുത്തപ്പോള്‍ ,ഒരു തേങ്ങലിന്റെ അകമ്പടിയോടെ അവള്‍ പറയാന്‍ തുടങ്ങി ..

അവളും വിനോദും ഒരേ കോളേജിലാണ് പഠിക്കുന്നത് ..അവന്‍ പി.ജിക്കും അവള്‍ ഡിഗ്രിക്കും ..അവര്‍ തമ്മിലുള്ള അടുപ്പം പക്ഷെ അവന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല ..ഒരുന്നത തറവാട്ടിലെ നാട്ടു പ്രമാണിയായ അവന്റെ അച്ചന് തന്റെ സ്റ്റാറ്റസിനൊത്ത ബന്ധമായി തോന്നിയില്ല അത് ..പക്ഷെ പ്രണയത്തിനു പണമില്ലല്ലോ ..അവര്‍ പരസ്പരം ഗാഢമായി സ്നേഹിച്ചിരുന്നു ..അത് വെറുമൊരു ക്യാമ്പസ് പ്രണയമായിരുന്നില്ല ..പരസ്പരം രണ്ടു മനസ്സുകള്‍ തമ്മില്‍ അടുത്തതായിരുന്നു ..കുറച്ച് മുമ്പെ ഞാന്‍ കണ്ടത് വിനോദിന്റെ അച്ചനെയായിരുന്നു..അവളെ അവിടെ കണ്ടപ്പോള്‍ അയാള്‍ക്ക് ദേഷ്യം അടക്കാനായില്ല..അതിന്റെ പ്രതിഫലനമാണ് ഞാന്‍ കേട്ടത് ..

നേരം ഇരുട്ടുന്നുണ്ടായിരുന്നു..നല്ല ക്ഷീണവും..അവളെ സമാധാനിപ്പിച്ച് ഞാന്‍ എന്റെ റൂമിലേക്ക് നടന്നു..

പിന്നീടുള്ള ദിവസങ്ങളിലൊന്നും തിരക്ക് കാരണം അവരെ പോയി കാണാന്‍ കഴിഞ്ഞില്ല..മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് അവരെ വീണ്ടും കാണുന്നത് ..രണ്ടു പേരുടേയും മുഖത്ത് സന്തോഷത്തിന്റെ അടയാളമുണ്ടായിരുന്നു..

"സര്‍,അവസാനം അച്ഛന്‍ സമ്മതിച്ചു ഞങ്ങളുടെ കല്യാണത്തിനു..അടുത്ത മാസം പതിനേഴാം തിയ്യതി..ഡോക്ടര്‍ എന്തായാലും വരണം .." അവര്‍ രണ്ടുപേരും കൂടി പറഞ്ഞൊപ്പിച്ചു..

"നോക്കാം..കഴിവിന്റെ പരമാവധി ശ്രമിക്കാം.. "എന്ന് പറഞ്ഞു ഞാനവരെ യാത്രയാക്കി..

പലപ്പോഴും നല്ല ബന്ധങ്ങള്‍ക്ക് മാതാപിതാക്കള്‍ തടസ്സം സൃഷ്ടിക്കുന്നു..ജീവിക്കേണ്ടത് മക്കളാണ്..അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരു ജീവിതമില്ലെങ്കില്‍ ,പിന്നെ ആര്‍ക്ക് വേണ്ടിയാണ് അവര്‍ ശിഷ്ട കാലം ജീവിക്കുന്നത്..പ്രണയ വിവാഹങ്ങളെല്ലാം ഒരു പരാജയമാണെന്ന മിഥ്യാ ബോധം പല രക്ഷിതാക്കളുടെയും മനസ്സില്‍ വേരൂന്നിയിട്ടുണ്ട് ..പ്രത്യകിച്ച് പഴയ തലമുറയിലെ രക്ഷിതാക്കള്‍ക്ക്..സ്നേഹം വേര്‍പ്പെടുത്താനുളളതല്ല..എന്നും ഒരുമിപ്പിക്കാനുളളതാണ്..

Monday 17 March, 2008

പ്രാണസഖി..

ഒരു മനുഷ്യന്‍ എപ്പോഴാണ് ജീവിതം ആരംഭിക്കുന്നത് ..സ്നേഹത്തിന്റെയും പ്രണയത്തിന്റെയും തീക്ഷണ കാലമായ യൌവ്വനത്തിലോ ..അതോ ഇല്ലായ്മകളില്‍ സ്വന്തം മക്കള്‍ പോലും തെരുവോരങ്ങളിലേക്ക് ഇറക്കി വിടുന്ന വാര്‍ധക്യത്തിലോ ..സ്നേഹം തീക്ഷ്ണമാകുന്നത് ,ബന്ധങ്ങള്‍ അനിവാര്യമാകുന്നത് പ്രായത്തിന്റെ അങ്ങേ അറ്റത്താണ് ..ആയുസ്സൊടുങ്ങാനുള്ള അവസാന നിമിഷങ്ങളില്‍ തന്റെ പ്രിയപ്പെട്ടവന്‍ അല്ലെങ്കില്‍ പ്രിയപ്പെട്ടവള്‍ മരണത്തിലേക്ക് നടന്നകലുന്നത് കാണേണ്ടി വരുന്നവര്‍ ..ജീവിതം ഒന്നുമില്ലായ്മയില്‍ നിന്ന്‍ തുടങ്ങി ഒന്നും നേടാതെ അവസാനിക്കുന്നു ..

ജോസഫേട്ടന്‍ എന്നെ കാണാനെത്തിയത് ശാരീരിക അസ്വസ്ഥതയേക്കാള്‍ മാനസിക അസ്വസ്ഥത കൊണ്ടായിരുന്നു ..ഏകദേശം എഴുപത് വയസ്സിനടുത്ത് പ്രായം വരുന്ന മലയോര കര്‍ഷകന്‍ ..വര്‍ഷങ്ങള്‍ക്ക് മുമ്പ് ,കൃഷി ചെയ്യാനുള്ള മണ്ണ് തേടി മലബാറിലേക്ക് പറിച്ചു നടപ്പെട്ടതാണ് ജോസഫേട്ടന്റെ കുടുംബം ..

ജോസഫേട്ടന് ശരീരം മൊത്തം വേദനയായിരുന്നു ..കൂടെ അതികഠിനമായ ക്ഷീണവും ..വിശദമായി പരിശോധിച്ചെങ്കിലും കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല ..മണ്ണില്‍ പൊന്നു വിളയിച്ചപ്പോള്‍ ശരീരത്തിനൊരു ബലക്ഷയം ..അത്ര മാത്രമെ എനിക്ക് തോന്നിയുള്ളു‌ ..

"വയ്യ ഡോക്ടര്‍ ..നടക്കാന്‍ പോലും വയ്യ .." അയാളപ്പോഴും തന്റെ രോഗാവസ്ഥ പറഞ്ഞു കൊണ്ടേയിരുന്നു ..

കൂടുതല്‍ സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലായി അസുഖം ശരീരത്തിനല്ല , മനസ്സിനാണെന്ന് ..
ജോസഫേട്ടന്റെ ഭാര്യ അന്നാമ്മ ചേടത്തിയെ വേറൊരു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് ..വിദഗ്ദ്ധമായ ഒരു ഹൃദയ ശാസ്ത്രക്രിയക്ക് വേണ്ടി ..അങ്ങ് ദൂരെ ,പേരു കേട്ട ഒരു ഹോസ്പിറ്റലിലാണ് സര്‍ജറി ..ഇത്രേം ദൂരമുള്ളത് കൊണ്ട് മക്കള്‍ ജോസഫേട്ടനെ കൂടെ കൊണ്ട് പോയില്ല ..ഇത്രയും ദൂരം യാത്ര ചെയ്യാനുള്ള ശേഷി ആ ശരീരത്തിനില്ലായെന്നു മക്കള്‍ മനസ്സിലാക്കിയിരിക്കാം ...

"ഡോക്ടര്‍ ,അവളില്ലാതെ പറ്റ്ണില്ല ..ആദ്യമായിട്ടാ ഞാനെന്റെ വീട്ടില്‍ ഒറ്റക്കാവുന്നെ .."
തന്റെ പ്രിയപ്പെട്ടവള്‍ അരികിലില്ലാത്തത് കാരണം ആ മനുഷ്യന്‍ നിസ്സഹായവസ്ഥയിലാണ് ..ജീവിതത്തിന്റെ പിടിവള്ളി നഷ്ടപ്പെടുന്നത് പോലെ ..ഇത്രയും കാലം മുന്നോട്ട് പോയ ജീവിതത്തിന്റെ ഊര്‍ജം ക്ഷയിച്ച് പോകുന്നത് പോലെ ..

"ഡോക്ടര്‍ ..അവളില്ലാതെ എനിക്ക് ... " ആ മനുഷ്യന്‍ വീണ്ടും കരയാന്‍ തുടങ്ങുകയായിരുന്നു ..

പൊന്ന്‍ വിളയിക്കാനുള്ള മണ്ണ് അന്വേഷിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ മലയോരത്ത് എത്തുമ്പോള്‍ അയാള്‍ക്ക് കൂട്ട് ഭാര്യ മാത്രമായിരുന്നു ...നാടും വീടും വിട്ട് മണ്ണില്‍ പണിയെടുത്ത ഓരോ നിമിഷവും സ്വന്തം ഭാര്യയെ കെട്ടിപിടിച്ച് മനസ്സമാധാനമായി അന്തിയുറങ്ങാനുള്ള ഒരു കൂരയായിരുന്നു അയാളുടെ മനസ്സില്‍ ..

ആ മനുഷ്യനും നല്ലവനായിരുന്നു ..എന്തോ ,ഞാന്‍ കണ്ട മിക്ക രോഗികളും നന്മയുടെ മൂര്‍ത്തീ ഭാവങ്ങളായിരുന്നു ..ഒരുപക്ഷെ ,ഒരു ഡോക്ടറുടെ മുന്നിലെത്തുമ്പോഴേക്കും ,ശരീരം അതിന്റെ പഴയ ശക്തി നഷ്ടപ്പെടുത്തുന്നത് കൊണ്ടായിരിക്കാം ..കൈകാലുകള്‍ തളരുന്നിടത്ത് ,മനസ്സും വിശ്രമിക്കാന്‍ തുടങ്ങും ..ലോകം വിറപ്പിച്ച വില്ലാളിയാണെങ്കിലും ,ആരോഗ്യം നഷ്ടപ്പെട്ടാല്‍ കട്ടിലിലേക്ക് അമര്‍ന്നല്ലേ പറ്റൂ ..

ദൈവം ജോസഫേട്ടന്റെ പക്ഷത്തായിരുന്നു ..കഷ്ടപ്പാടുകള്‍ക്ക് അറുതി വരാന്‍ തുടങ്ങി ..അതിനിടയില്‍ അവര്‍ക്ക് രണ്ടു പെണ്മക്കളും ജനിച്ചു ..ദൈവം നല്‍കുന്നത് ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ സ്വീകരിക്കണം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം ..

മിച്ചം പിടിച്ച സമ്പാദ്യം കൊണ്ട് ഒരു ചെറിയ സ്ഥലം വാങ്ങി ..ഓല കൊണ്ട് മറച്ചതാണെങ്കിലും ,വാടക വീട്ടില്‍ നിന്നുള്ള മോചനം അവര്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള പ്രവേശനം പോലെയായിരുന്നു ..പതിയെ പതിയെ സ്നേഹത്തില്‍ അധിഷ്ഠിതമായ ആ കുടുംബത്തില്‍ ഐശ്വര്യ ദേവത കനിയാന്‍ തുടങ്ങി..

അധ്വാനിക്കുന്ന ജനവിഭാഗത്തിനു ഒരിക്കലും സങ്കടപ്പെടേണ്ടി വരുന്നില്ല ..കൃഷി മുഖ്യ സ്രോതസ്സായി ജീവിച്ച ആരും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുമില്ല ..മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി കൃഷി ലോണെടുക്കുന്നവരും അശാസ്ത്രീയമായ കൃഷി രീതികളുമാണ് നമ്മുടെ നാട്ടില്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നതിന്റെ മുഖ്യ കാരണം ...

ജോസഫേട്ടന്‍ അത്തരക്കാരനായിരുന്നില്ല ..കൃഷിയില്‍ ജനിച്ച് ,കൃഷിയില്‍ വളര്‍ന്ന് കൃഷിയില്‍ ജീവിച്ച ഒരു സാധു മനുഷ്യന്‍ ..ക്രിസ്തീയ നിയമങ്ങളില്‍ അധിഷ്ഠിതമായ ജീവിതം ..

വീട്ടിലേക്ക് ചെന്നാലും അവിടെ ആരുമുണ്ടാകില്ലെന്നത് കൊണ്ട് തന്നെ ഞാനയാളെ അഡ്മിറ്റ് ചെയ്തു ..വെറുതെയിരിക്കുന്ന മനസ്സിലല്ലേ ചെകുത്താന്റെ പണിപ്പുര ഉയരുകയുള്ളൂ ..ഹോസ്പിറ്റലിന്റെ അന്തരീക്ഷത്തില്‍ ,വാര്‍ഡിലെ മറ്റു രോഗികളുടെ ദൈന്യാവസ്ഥ കാണേണ്ടി വരുമ്പോള്‍ ,മിക്കവരും തിരിച്ചറിയാറുണ്ട് തങ്ങളുടെ അസുഖമൊന്നും ഒരു അസുഖമല്ലായെന്നു ...

പിറ്റേന്നു ഞാന്‍ റൌണ്ട്സിനു ചെല്ലുമ്പോഴും അയാളില്‍ യാതൊരു മാറ്റവുമില്ലായിരുന്നു ..കൂടുതല്‍ ക്ഷീണിതനായത് പോലെ..ഞാന്‍ എന്തെങ്കിലും സംസാരിക്കാന്‍ തുടങ്ങും മുമ്പെ ,അയാള്‍ പറയുന്നുണ്ടായിരുന്നു ...

"ഡോക്ടര്‍ ,അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ ? എനിക്ക് ഇനീം വയ്യ ഡോക്ടര്‍ .."
കൂടുതലെന്തെങ്കിലും സംസാരിച്ചിട്ട് കാര്യമില്ലായെന്ന്‍ എനിക്ക് ബോധ്യമായി ..ഞാനയാളില്‍ നിന്ന്‍ അയാളുടെ മക്കളുടെ മൊബൈല്‍ നമ്പര്‍ വാങ്ങി ...ഞാന്‍ വിളിച്ചപ്പോള്‍ ഒരു ചെറുപ്പക്കാരിയാണ് ഫോണെടുത്തത് ..അത് അയാളുടെ മകളായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു ..അപ്പന്റെ എല്ലാ അവസ്ഥയും ഞാനവരെ പറഞ്ഞു മനസ്സിലാക്കി ..

"സാര്‍ ,സര്‍ജറി കഴിഞ്ഞിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ ..ഒരു രണ്ടു ദിവസം കൂടി കഴിയാതെ എങ്ങനാ ഞാന്‍ ഡിസ്ചാര്‍ജിനു ചോദിക്കുക .."

ഞാനവരില്‍ നിന്ന്‍ ചികിത്സിക്കുന്ന ഡോക്ടറുടെ ഫോണ്‍ നമ്പര്‍ വാങ്ങി ..എല്ലാ വിവരവും ഞാന്‍ ആ സീനിയര്‍ ഡോക്ട്രോട് സംസാരിച്ചു ..സര്‍ജറിക്ക് ശേഷമുള്ള ചികിത്സയെ പറ്റിയും അദ്ദേഹം വിവരിച്ചു ..ആ ചികിത്സ ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ വെച്ച് നടത്താമെന്ന ഉറപ്പില്‍ അദ്ദേഹം ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മതിച്ചു ..

അത്യാധുനിക സൌകര്യമുള്ള ഒരു ആംബുലന്‍സില്‍ അന്നമ്മ ചേടത്തിയെ എന്റെ അടുത്തേക്ക് കൊണ്ടു വന്നു ..ചികിത്സയുടെ വിശദ രൂപം എഴുതിയ ഫയല്‍ ആ ഡോക്ടര്‍ കൊടുത്തയച്ചിട്ടുണ്ടായിരുന്നു ...

ഞാന്‍ അവരെ ജോസഫേട്ടന്റെ റൂമില്‍ തന്നെ അഡ്മിറ്റ് ചെയ്തു ..വൈകീട്ട് ഞാന്‍ റൌണ്ട്സിനു ചെല്ലുമ്പോള്‍ ആ മനുഷ്യന്‍ ബെഡില്‍ എണീറ്റിരിക്കുകയായിരുന്നു ..രാവിലെ ഒന്നെണീക്കാന്‍ പോലും കഴിയാതിരുന്ന അതെ ശരീരം,യാതൊരു മരുന്നുമില്ലാതെ ആരോഗ്യ സ്ഥിതിയിലേക്ക് തിരിച്ച് വരുന്നു ... അയാളൊന്നും പറഞ്ഞില്ല ..വെറുതെ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു ..അടുത്ത ബെഡില്‍ അന്നമ്മ ചേടത്തിയും എന്നോട് ചിരിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു ....

"അല്ലേലും ഈ മനുഷ്യന്‍ ഇങ്ങനാ ഡോക്ടറെ ..ഞാനൊന്ന് മാറി നില്‍ക്കാന്‍ പോലും പറ്റില്ല ..."

ഞാന്‍ വെറുതെ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ ...റൌണ്ട്സ് കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുമ്പോള്‍,ഞാന്‍ വെറുതെ ആലോചിച്ചു ...ജീവിതം ആരംഭിക്കുന്നത് എപ്പോഴാണ് ..അല്ലെങ്കില്‍ തന്നെ ജീവിതത്തിനു തുടക്കവും ഒടുക്കവുമുണ്ടോ ...എല്ലാം നമ്മുടെ ചില കണക്കുകൂട്ടലുകള്‍ മാത്രമല്ലേ ...

Wednesday 12 March, 2008

എന്റെ പ്രിയ കൂട്ടുകാരിക്ക് ..

മെഡിക്കല്‍ കോളേജ് എന്നും വിദ്യാര്‍ത്ഥികളുടെ സ്വപ്നമാണ് ..കുഞ്ഞു നാളില്‍ മനസ്സിന്റെ അകത്തളങ്ങളില്‍ ഒരു ഡോക്ടറോട് തോന്നുന്ന താല്‍പര്യം ..കഷ്ടപ്പാടുകളില്‍ ,കഠിന വേദനകളില്‍ ,സ്റെറതസ്കോപ്പും ഡോക്ടറുടെ പുഞ്ചിരിയും ..മനസ്സില്‍ എന്നും ഒരു ആഗ്രഹമായി അവശേഷിക്കും .. അത് പോലെ തന്നെ ആയിരുന്നു എന്റെ കൂട്ടുകാരി നമിതയും ..

മംഗലാപുരത്തെ പ്രശസ്തമായ മെഡിക്കല്‍ കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചാണ് എം.ബി.ബി.എസ്സിനു പഠിച്ചത് ..ഇന്നു വീണ്ടും അവളെ ഓര്‍ക്കുമ്പോള്‍ ,പ്രിയ കൂട്ടുകാരീ ,അകലെ കര്‍ണാടകയിലെ ഏതോ ഒരു ക്ലിനിക്കില്‍ നീ അവശരുടെ കണ്ണീരൊപ്പുന്നുണ്ടായിരിക്കാം ..

ആ പ്രശസ്ത മെഡിക്കല്‍ കോളേജില്‍ ജനറല്‍ സീറ്റിലായിരുന്നു നമിതക്ക് അഡ്മിഷന്‍ കിട്ടിയിരുന്നത് ..കേറ്ററിംഗ് തൊഴിലാളി ആയിരുന്ന പപ്പയുടെ തുച്ചമായ വരുമാനത്തില്‍ ജീവിതം മുന്നോട്ട് പോയിരുന്ന കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയും അവളിലായിരുന്നു ..കര്‍ണാടകയിലെ ഏതോ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അവളുടെ വീട് ..

അവിചാരിതമായിട്ടായിരുന്നു ഞാനവളെ പരിചയപ്പെട്ടത്‌ ..തികച്ചും യാദൃശ്ചികമായി ..നമ്മുടെ നാട്ടിലെ ക്യാംപസ്സുകളില്‍ നിന്ന തികച്ചും വിഭിന്നമാണ് മറുനാടുകളിലെ ക്യാംപസ് .. അത് കൊണ്ട് തന്നെ ആദ്യ നാളുകളില്‍ അത് ഉള്‍കൊള്ളാനോ മനസ്സിലാക്കാനോ പലര്‍ക്കും കഴിയാറില്ല ..അതില്‍ ഒരാളായിരുന്നു ഞാനും ..

ഹൃദ്യമായ പെരുമാറ്റമായിരുന്നു നമിതയുടേത് ..എല്ലാവരോടും അടുത്ത് ഇടപഴകി ..കന്നഡക്കാരനെന്നോ തമിഴനെന്നോ മലയാളിയെന്നോ വ്യത്യാസമില്ലാതെ അവളുടെ സുഹൃദ് വലയം വലുതായി കൊണ്ടിരുന്നു ..

ഫസ്റ്റ് ഇയര്‍ അനാറ്റമി ലാബുകളില്‍ മറ്റുള്ളവര്‍ക്ക് ധൈര്യം നല്‍കിയിരുന്നത് അവളായിരുന്നു ..മൃതശരീരങ്ങള്‍ കീറി മുറിക്കുമ്പോഴും ആന്തരാവയവങ്ങള്‍ വിശദീകരിക്കുമ്പോഴും അവളുടെ കണ്ണുകളില്‍ ഭയത്തിന്റെ മിന്നലാട്ടം പോലും ഉണ്ടായിരുന്നില്ല ..

"നിനക്ക് എന്ത് പറ്റി ..താനെന്താ എപ്പോഴും മൂഡിയായിരിക്കുന്നെ .." തനിമയാര്‍ന്ന ഇഗ്ലീഷില്‍ അവള്‍ എന്നോട് സംസാരിച്ച് തുടങ്ങിയത് അങ്ങനെ ആയിരുന്നു .. പിന്നീട് ഞങ്ങള്‍ നല്ല സഹാപാഠികളായി ..

മൃത ശരീരങ്ങളുടെയും ആസിഡുകളുടെയും ലോകത്ത് നിന്ന യഥാര്‍ത്ഥ വാര്‍ഡുകളിലേക്ക് പ്രവേശിക്കുമ്പോള്‍ എനിക്ക് തുണ അവളായിരുന്നു ... "നിമ്മ ഹെസറു യേനു?" നീട്ടി വലിച്ച് അവള്‍ കന്നഡയില്‍ രോഗികളുമായി സംസാരിക്കുമ്പോള്‍ ,പുഞ്ചിരിച്ച് ,ആശ്വാസത്തോടെ അവര്‍ അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്ത് കൊണ്ടേയിരുന്നു ..

അവള്‍ എനിക്ക് ഗുരുവും കൂടിയായിരുന്നു ..കോളേജില്‍ രോഗികളോട്‌ മലയാളത്തില്‍ സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായിരുന്നില്ല ..അവള്‍ കന്നഡയുടെ ബാല പാഠങ്ങള്‍ എനിക്ക് പഠിപ്പിച്ച് തരുമായിരുന്നു ....ഇന്ന്‍ കന്നഡയില്‍ നാല് വാക്ക് പറയാന്‍ എനിക്ക് കഴിയുന്നത് അവളുടെ സഹായം കൊണ്ട് മാത്രമാണ് ..

രണ്ടാം വര്‍ഷം കഴിയാറായപ്പോഴേക്കും അവളുടെ കണ്ണുകളില്‍ ദുഖത്തിന്റെ നിഴല്‍ യാത്ര ആരംഭിച്ചിട്ടുണ്ടായിരുന്നു ...പരീക്ഷയുടെ അവസാന നാളുകളില്‍ ആ ദുഃഖ വാര്‍ത്ത ഞങ്ങളെ തേടിയെത്തി ..
നമിതയുടെ പപ്പയെ ഹൃദയാഘാതം മൂലം ഹോസ്പിറ്റലില്‍ അഡ്മിട്ട് ചെയ്തിരിക്കുന്നു ..

അവളുടെ വീട്ടുകാര്‍ വേഗം ഹോസ്പിറ്റലില്‍ എത്തിച്ചത് കൊണ്ട് ജീവന്‍ തിരിച്ചു കിട്ടി .കൂടുതല്‍ പരിശോധനക്കായി ഞങ്ങളുടെ മെഡിക്കല്‍ കോളേജിലേക്കാണ് അദ്ദേഹത്തെ കൊണ്ട് വന്നത് .. ആ പാവം മനുഷ്യന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ ,ജീവിതത്തിന്റെ ഭാരം എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു ..

പപ്പയുടെ ഒപ്പമിരുന്ന്‍ അവള്‍ പരിചരിച്ച് കൊണ്ടിരുന്നു ..കൂടെ പരീക്ഷകളും .. ഒരു മാസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് ആ മനുഷ്യന്‍ തിരിച്ച് പോയി ..സന്തോഷത്തിന്റെ നിറകണ്ണുകളോടെ ..

ദിവസങ്ങള്‍ പിന്നെയും കൊഴിഞ്ഞു കൊണ്ടേയിരുന്നു ..ദിവസങ്ങള്‍ മാസങ്ങളായും ...മാസങ്ങള്‍ വര്‍ഷങ്ങളായും ..

അവസാന വര്‍ഷത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഞങ്ങളെ തേടി വീണ്ടും ആ ദുരന്ത വാര്‍ത്ത എത്തി ..നമിതയുടെ മാതാപിതാക്കള്‍ ഒരു റോഡപകടത്തില്‍ മരണമടഞ്ഞു ..

പക്ഷെ ഞങ്ങളെ അത്ഭുപ്പെടുതുന്നതായിരുന്നു അവളുടെ പെരുമാറ്റം ..ഒരു തുള്ളി കണ്ണ് നീര്‍ പോലും അവളുടെ കണ്ണില്‍ നിന്ന അടര്‍ന്ന്‍ വീണില്ല .. ജീവിതത്തില്‍ എത്രയോ മരണങ്ങള്‍ക്ക് സാക്ഷിയാവുന്ന ഒരു ഡോക്ടര്‍ ,പ്രിയപ്പെട്ടവരുടെ മരണങ്ങളില്‍ കാലിടറിപ്പോകാറുണ്ട് ..പക്ഷെ ..അവള്‍ എല്ലാം മുന്‍കൂട്ടി കണ്ടിരുന്നത് പോലെ .. അവള്‍ തികച്ചും അനാഥയായത് പോലെ ..

എങ്കിലും അവള്‍ പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ..എല്ലാ സങ്കടങ്ങളെയും അവള്‍ ഒറ്റക്ക് നേരിട്ടു ..ലോകത്ത് മറ്റൊരാളെയും കാത്തിരിക്കാനില്ലാതെ ... ഉന്നത മാര്‍ക്കോടെ അവള്‍ പഠനം പൂര്‍ത്തിയാക്കി ...പക്ഷെ അത് കാണാന്‍ അവളുടെ മാതാപിതാക്കള്‍ക്ക് ആയില്ലല്ലോ ..

കോളേജിന്റെ ഇടനാഴിയില്‍ പിരിയാന്‍ നേരം ഒരു കൊച്ചു കുഞ്ഞെന്ന പോലെ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .. പ്രിയപ്പെട്ട കൂട്ടുകാരി ...നീ എവിടെയാണെങ്കിലും നിനക്ക് നന്മകള്‍ മാത്രം ഭവിക്കട്ടെ ...

Monday 10 March, 2008

ഹൃദയത്തില്‍ ഒരു മഞ്ചാടി..

ഡോക്ടറെ,ചുവന്ന മഞ്ചാടിക്കുരുവിന്റെ നിറമെന്താ.."

മീനാക്ഷി എണ്ണ മിന്നുവിന്റെ ഒരു കുസൃതി ചോദ്യം ..ഒരു എട്ടു വയസ്സുകാരി പെണ്‍കുട്ടിയുടെ നിഷ്കളങ്കത ..ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട് ..പക്ഷെ ഞാന്‍ കരുതി അവളുടെ മനസ്സിലെ ഉത്തരം അതല്ലായിരിക്കുമെന്ന് ..

ഞാന്‍ വെറുതെ പറഞ്ഞു.. "മഞ്ഞ .."

മുന്‍വരിപ്പല്ലുകല്‍ കൊഴിഞ്ഞു പോയ മോണ കാട്ടി അവള്‍ എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി ..

"ഈ ഡോക്ടര്‍ക്ക് ഒന്നും അറിയൂല ..ഡോക്ടറെ മഞ്ചാടിക്കുരുവിന്റെ നിറം ചുവപ്പാ .."

തെല്ലു ജാളൃതയോടെ നില്ക്കുമ്പോള്‍ തന്നെ വന്നു അവളുടെ അടുത്ത മറുപടി ..

"സാരല്യാട്ടോ ..ഇനി വേറൊരു ചോദ്യം ചോദിക്കട്ടെ .."

എല്ലാവരും എന്നെ തന്നെ നോക്കിയിരിക്കുകയാണ് ..ഇനിയും ചമ്മിയാല്‍ ശരിയാവില്ല എന്ന് കരുതി പെട്ടെന്ന് തന്നെ ഞാന്‍ സ്റ്റ്തസ്കോപ്പ് എടുത്ത് അവളെ പരിശോധിക്കാന്‍ തുടങ്ങി ..

തലേന്നാണ് മിന്നുവിനെ കാര്‍ഡിയോളജി വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തത് ..ശരീരത്തിലവിടവിടയായി നീല നിറം ..ചെറുപ്പം തൊട്ടേയുള്ള അസുഖമാണ് ..ഹൃദയ അറകളെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ഒരു കുഞ്ഞു ദ്വാരം ..ദൈവം തന്റെ സൃഷ്ടിപ്പ് പൂര്‍ത്തികരിക്കാന്‍ മറന്നത് പോലെ ..

ആദ്യ പരിശോധിച്ച ഡോക്ടര്‍ തന്നെ എല്ലാം കണ്ടെത്തിയിരുന്നു ..അതിന്റെ ഫയലുകളെല്ലാം അവരുടെ കയ്യിലുണ്ട് ..

"എന്തെ ഇത്രയും കാലം പിന്നെ ഇതു വരെ ചികിത്സിച്ചില്ല .." അമ്മയെന്ന്‍ തോന്നിക്കുന്ന ആ സ്ത്രീയോടു ഞാന്‍ ചോദിച്ചു ..

അതിനെനിക്ക് കിട്ടിയ മറുപടി ഒരു വിതുമ്പലായരുന്നു ..കുറച്ചു നേരം ഞാനവരെ തന്നെ നോക്കിയിരുന്നു ..ഞാനെന്തു പറയാന്‍ ..ഒന്നും പറയാതെ ആ സ്ത്രീ വീണ്ടും കരഞ്ഞു കൊണ്ടേയിരുന്നു .. ആ സമയം ഞാന്‍ മിന്നുവിനെ പരിശോധിക്കാന്‍ തുടങ്ങി ..

എന്റെ ചോദ്യം കേട്ടിട്ട് ആയിരിക്കണം അവള്‍ പറഞ്ഞു .. "ഡോക്ടറെ എനിക്ക് അമ്മയില്ല ...അമ്മ മരിച്ചു പോയി ..ഇതെന്റെ അമ്മമ്മയാ .."

വിതുമ്പലിനു ശമനം കിട്ടിയിട്ട് ആയിരിക്കാം ആ സ്ത്രീ പറയാന്‍ തുടങ്ങി .. അത് കേട്ടു കഴിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ നടുങ്ങിപ്പോയി ..ദൈവം എന്തിന് മനുഷ്യരെ ഇത്രയധികം പരീക്ഷിക്കുന്നു ..ആ സ്ത്രീയുടെ മനസ്സിലെ സങ്കടങ്ങള്‍ ഓരോന്നോരോന്നായി പുറത്തേക്ക് വന്നു കൊണ്ടിരുന്നു ..

മിന്നുവിന്റെ അമ്മയുടെ പേരു രാധിക എന്നായിരുന്നു ..പഠിത്തത്തിലെല്ലാം മിടുക്കിയായ ഒരു പതിനഞ്ചു വയസ്സുകാരി ..അവള്‍ സുന്ദരിയായിരുന്നു ..ഒപ്പം ബുദ്ധിമതിയും ..

അച്ഛനമ്മമാര്‍ക്ക് അവളെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു ..ദാരിദ്രത്തിന്റെ നിഴല്‍ ജീവിതത്തിന്റെ നിറം കെടുത്തുന്നുണ്ടായിരുന്നുവെങ്കിലും ,രാധികയെ അതൊന്നുമറിയിക്കാതെ അവര്‍ വളര്‍ത്തി ..

പഠിക്കാന്‍ മിടുക്കിയായ അവള്‍ സ്കൂളിലെ മുന്‍ നിര റാങ്കുകളില്‍ തന്നെ ഓരോ വര്‍ഷവും വന്നു കൊണ്ടിരുന്നു ..പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെറുതെ വീട്ടിലിരുന്നപ്പോള്‍ അയല്‍ക്കാരാണ് പറഞ്ഞത് രാധികയെ കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പറഞ്ഞയക്കാന്‍ ..രണ്ടു മാസത്തെ വേനലവധി വെറുതെ കളയണ്ടല്ലോ എന്ന് കരുതി അവളുടെ അച്ഛനും അമ്മയും അത് സമ്മതിച്ചു ..എന്നും മകള്‍ക്കൊപ്പം നിന്ന ആ അച്ഛനമ്മമാര്‍ക്ക് വേറെ എന്ത് ആലോചിക്കാന്‍ ..

അങ്ങനെ രണ്ടു മാസങ്ങള്‍ പതിയെ കടന്നു പോയി കൊണ്ടിരുന്നു ..പത്താം ക്ലാസ് പരീക്ഷാ ഫലം വരാനുള്ള സമയമായി ..അപ്പോഴാണ് രാധികയിലെ ചില മാറ്റങ്ങള്‍ അവളുടെ അമ്മ ശ്രദ്ധിക്കുന്നത് ..എപ്പോഴും ചിരിച്ചു കളിച്ചിരുന്ന അവള്‍ ആരോടും ഒന്നും മിണ്ടാതെ ഒറ്റക്കിരിക്കുന്നു ..എപ്പോഴും വല്ലാത്ത ക്ഷീണം പോലെ ..

റിസല്‍ട്ട് വരുന്നതിന്റെ ടെന്‍ഷനായിരിക്കുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത് ..പക്ഷെ ദിവസം ചെല്ലുംതോറും അവള്‍ ക്ഷീണിച്ച് കൊണ്ടേയിരുന്നു ..

അവര്‍ വേഗം തന്നെ അവളെ അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചു ..എന്തോ അസാധാരണമെന്ന് തോന്നിയത് കൊണ്ടായിരിക്കാം ഡോക്ടര്‍ അവളോട് വിശദമായി സംസാരിച്ചു ..അച്ഛനേയും അമ്മയെയും കാണാതെ ..അപ്പോഴാണ് അവള്‍ ആ രഹസ്യം പറഞ്ഞത് ..

"ഡോക്ടര്‍ ,എന്റെ വയറ്റില്‍ ഒരു കുഞ്ഞു വാവ വളരുന്നുണ്ടോയെന്ന്‍ ഒരു സംശയം .."

ഡോക്ടര്‍ പ്രഗ്നന്സി ടെസ്റ്റിനു കുറിച്ച് കൊടുത്തു ..അതും പോസിറ്റീവ് ആയിരുന്നു ..അതറിഞ്ഞ ആ മാതാപിതാക്കള്‍ ഒരക്ഷരം പോലും പറയാതെ മരവിച്ചു നിന്നു ..

"ഡോക്ടര്‍ ,ഞങ്ങള്‍ എന്താ അവളോട് പറയണ്ടേ ..അവള്‍ക്ക് എല്ലാം അറിയാമായിരുന്നു ..എന്നിട്ടും.."
ആ അമ്മ വീണ്ടും കരയാന്‍ തുടങ്ങി ..

മിന്നു അപ്പോഴേക്കും വാര്‍ഡിന്റെ അങ്ങേ അറ്റത്ത് എത്തിയിരുന്നു ..ഇതൊന്നും കേള്‍ക്കാന്‍ താല്പര്യമില്ലാത്തത് പോലെ ..അവര്‍ വീണ്ടും പറയാന്‍ തുടങ്ങി ..

അതിന് ശേഷം രാധികായ അന്വേഷിച്ച് ആരും വന്നില്ല ..ആ മാതാപിതാക്കള്‍ മകളോട് അതിനെ കുറിച്ച് കൂടുതലൊന്നും ചോദിച്ചതുമില്ല ..കിളിക്കൊഞ്ചലുകള്‍ കൊണ്ട് നിറഞ്ഞിരുന്നു ആ വീട് ദുഃഖത്തിന്റെ സ്ഥായി കേന്ദ്രമായി ..എങ്കിലും വീട്ടുകാര്‍ പ്രതീക്ഷിച്ചു അവളെ തേടി ആരെങ്കിലും വരുമെന്ന്‍ ..

ആരും വന്നില്ല ..അവള്‍ വഞ്ചിക്കപ്പെടുകയായിരുന്നു ...നിഷ്കളങ്കമായ ആ ഹൃദയത്തില്‍ പ്രണയത്തിന്റെ വഞ്ചനയുടെ അഴുക്കുകള്‍ പുരളുകയായിരുന്നു ..

മാസങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു ...അതിനിടയില്‍ ആ വാര്‍ത്ത നാട്ടില്‍ പരന്നു ..ആരോടും ഒന്നും പറയാതെ ,ആ അച്ഛനമ്മമാര്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിട്ടു ..

പ്രസവ സമയം അടുക്കാറായി ..അവര്‍ അവളെ അടുത്തുള്ള ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു ..പക്ഷെ പ്രസവാനന്തരം രാധിക ഈ ലോകത്തോട്‌ വിട പറഞ്ഞു ..ചതിയും കളങ്കവുമില്ലാത്ത ദൈവത്തിന്റെ സ്വര്‍ഗത്തിലേക്ക് ..മിന്നുവിനെ അനാഥയാക്കി ...

"ഡോക്ടര്‍ ഇവളെ ചികിത്സിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല ..പക്ഷെ അതിനുള്ള പണം ..ഓപ്പറേഷന്‍ വേണമെന്നാ എല്ലാ ഡോക്ടര്‍മാരും പറയുന്നത് ..."

ഞാനവളുടെ കേസ് ഹിസ്റ്ററി മറിച്ചു നോക്കി ..അതെ ,സര്‍ജറി അത്യാവശ്യമാണ് ..

"വഴിയുണ്ടാക്കാം ...നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാം .." ഞാന്‍ അവരെ സമാധാനിപ്പിച്ചു ..

മെഡിക്കല്‍ കോളേജിലെ "സാന്ത്വനം" എന്ന സംഘടനയുമായി ഞാന്‍ ബന്ധപ്പെട്ടു ..അവരുടെ സഹായം തേടാന്‍ ..ആശരണര്‍ക്കും പാവപ്പെട്ട രോഗികള്‍ക്കും എന്നും ആശ്വാസമാണ്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്നെ രൂപീകരിച്ച "സാന്ത്വനം" എന്ന സഹായ സംഘം ..മറ്റു സ്പോണ്സര്‍മാരെയും കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല ..

അങ്ങനെ മിന്നുവിന്റെ സര്‍ജറി കഴിഞ്ഞു ..പ്രശ്നങ്ങളൊന്നും കൂടാതെ മൂന്ന്‍ നാലു ദിവസം അങ്ങനെ കഴിഞ്ഞു പോയി ..ഞാന്‍ വീണ്ടും അവളെ കാണാന്‍ ചെന്നു ..

"ഇപ്പൊ പൂര്‍ണ ആരോഗ്യവതിയായി ..ഇനി സ്കൂളിലൊക്കെ പോകാം .." ഞാന്‍ അവളോട് പറഞ്ഞു ..
അവള്‍ മോണ കാട്ടി ചിരിക്കാന്‍ തുടങ്ങി ..മനസ്സിലെന്തോ ഒളിപ്പിച്ച് വെച്ച പോലെ ..

"ഡോക്ടറെ ,കുഴിയില്‍ വീണ ആനക്ക് എത്ര കൊമ്പുണ്ട് .."
അവള്‍ ക്വസ്റ്റൃനവര്‍ തുടങ്ങാനുക്ക പരിപാടിയാണ് ...ഇപ്രാവശ്യം ഏതായാലും തോല്‍ക്കാന്‍ പാടില്ല ..ഞാന്‍ ആലോചിച്ച് ഒരുത്തരം പറഞ്ഞു ..

കുഴിയില്‍ വീണ ആനയുടെ കൊമ്പ് ഒടിഞ്ഞു പോയി ..അപ്പൊ ആനക്ക് കൊമ്പുണ്ടാവില്ലല്ലോ .. ഞാന്‍ വിജയിചെന്ന മട്ടില്‍ എന്റെ മറുപടി പറഞ്ഞു ..

"ഈ ഡോക്ടര്‍ക്ക് ഇപ്പോഴും ഒന്നും അറിഞ്ഞൂടാ ..ഞാന്‍ പറഞ്ഞ ആന കുഴിയാനയാ ..കുഴിയാനക്ക് കൊമ്പുണ്ടാവോ .."

അവള്‍ എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി ..കൂടെ ചുറ്റും നിന്നവരും ..ഒരു കുസൃതി കേട്ട മാത്രയില്‍ ചെറു ചമ്മലോടെ ഞാനും ..

Saturday 8 March, 2008

സ്നേഹത്തണലില്‍...

ആഴ്ചയുടെ അവസാന ദിനം എപ്പോഴും ആശ്വാസത്തിന്റെതാണ് ..ഒരു ഒഴിവ് ദിനം കൂടി ..കര്‍മ രംഗത്തുള്ള ഏതൊരാള്‍ക്കും അത് ഒരു സന്തോഷത്തിന്റെ ദിനം കൂടിയാണ് ..വീട്ടുകാരോട് ഒന്നിച്ച് ..മക്കളോട് ഒന്നിച്ച് ..ഒരു ചെറിയ പിക്നിക്കും പിന്നെ അടുക്കളയിലെ പുതിയ പരീക്ഷണവും ..അങ്ങനയെങ്ങനെ ..പക്ഷെ അതിനൊരു അപവാദമാണ് പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍..പ്രത്യേകിച്ച് ആതുരാലയങ്ങളില്‍ കഷ്ടപ്പെടുന്ന മെഡിക്കല്‍ വിദ്യാര്‍തഥികള്‍..അന്നായിരിക്കും ടെസ്റ്റ് പേപ്പറുകളുടെയും ക്ലിനിക്കല്‍ എക്സാമുകളുടെയും ദിനം ..

അന്നും പതിവ് പോലൊരു ഞായറാഴ്ച ആയിരുന്നു ..ഞാന്‍ എം.ബി.ബി.എസ് നു പഠിക്കുന്ന സമയം ..മംഗലാപുരത്തെ പ്രശസ്തമായ ഒരു കോളേജിലായിരുന്നു പഠനം ..ടെസ്റ്റ് പേപ്പറുകള്‍ കഴിഞ്ഞ് ,ഹോസ്റ്റല്‍ റൂമിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ ..അപ്പോഴാണ് വാര്‍ഡന്‍ റൂമിലേക്ക് കയറി വരുന്നത് ..ഒരു പ്രശ്നക്കാരനായ ,എപ്പോഴും ബുദ്ധിമുട്ടിക്കുന്ന അയാളെ കാണുന്നതേ ദേഷ്യമായിരുന്നു ..ഇനി ഇപ്പൊ എന്താണാവോ പുതിയ പ്രശ്നം ..ഞാന്‍ വെറുതെ അയാളെ നോക്കി ..

മുഹമ്മദ് ,നിനക്ക് വീട്ടിന്നു ഫോണ്‍ കോളുണ്ടായിരുന്നു ..ഒരു ആറേഴു തവണയെങ്കിലും വിളിച്ചിട്ടുണ്ടായിരുന്നു ..

കന്നട കലര്‍ന്ന മലയാളത്തില്‍ വാര്‍ഡന്‍ അത് പറയുമ്പോള്‍ മനസ്സിലൊരു മിന്നല്‍ ..ദൈവമേ ..ഇതെന്തു പറ്റി ..ആഴ്ചയിലൊരിക്കലേ വിളിക്കാറുളളൂ വീട്ടീന്ന് ..മിനിയാന്ന് വിളിച്ചതുമാണല്ലോ ..

ഞാന്‍ ടെലഫോണ്‍ ബൂത്തിലേക്ക് ഓടി .. അന്ന് വീട്ടുകാര്‍ മൊബൈലൊന്നും വാങ്ങി തന്നിട്ടില്ലായിരുന്നു ..വീട്ടിലേക്ക് ഡയല്‍ ചെയ്തപ്പോള്‍ ആരും ഫോണെടുക്കുന്നില്ല ..ഇനി ഏക പോംവഴി ഉപ്പാന്റെ മൊബൈലിലേക്ക് വിളിക്കലാണ് ..ഞാന്‍ ആ നമ്പറിലേക്ക് ഡയല്‍ ചെയ്തു ..

പെട്ടെന്ന് തന്നെ ആരോ ഫോണെടുത്തു ..പക്ഷെ പതിവിനു വിപരീതമായി ഉമ്മയാണ് ഫോണെടുത്തത് ..ആ സംസാരത്തില്‍ ഒരു തേങ്ങലിന്റെ ധ്വനി ഉണ്ടായിരുന്നു ..വിക്കിവിക്കിയാണെകിലും ഉമ്മ കാര്യം പറഞ്ഞു ..

ഉപ്പാനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാന്നു ..ഒരു നെഞ്ച് വേദന ..കൂടുതലൊന്നും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല ..ഹാര്‍ട്ട് അറ്റാക്ക് ആണെന്നോ മറ്റോ സംശയം ..ഞാന്‍ പെട്ടെന്ന് തന്നെ അവിടെ എത്തണം ..

ഞാന്‍ അപ്പോള്‍ തന്നെ വീട്ടിലേക്ക് വണ്ടി കയറി ..ട്രെയിനില്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ഉപ്പയുടെ മുഖമായിരുന്നു ..

എന്റെ കുഞ്ഞുന്നാളിലേ ഉപ്പ ഗള്‍ഫിലായിരുന്നു ..കത്തുന്ന ചൂടില്‍ ,ബേക്കറിയിലെ തീക്കനലുകള്‍ക്ക് മുന്നില്‍ വെന്തുരുകിയത് ആ മനുഷ്യന്‍ ജീവിതത്തിന്റെ ഉന്നതിയിലേക്കാണ് ..നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി ,വീട്ടിലെ കന്നു കാലികള്‍ക്കൊപ്പം പാടത്തേക്ക് ഇറങ്ങിയ എന്റെ ഉപ്പ ..

ഒരിക്കല്‍ ഉപ്പ എന്നോട് പറഞ്ഞു ..

മോനേ ,ന്റെ ബാപ്പ മൂരിയാക്ക് കൊട്ക്കണ മുതിര കണ്ടിട്ട് ഞാന്‍ കൊതിചിട്ട്ണ്ട് ..അതെങ്കിലും കിട്ടിനെങ്കിന്ന്‍ ആശിച്ചിട്ട്ണ്ട ..

ആ ദാരിദ്രത്തില്‍ നിന്ന കര കയരാനാണ് ഉപ്പ ഗള്‍ഫിലെത്തിയത് .. തൊളളായിരത്തി എഴുപതുകളുടെ അവസാനം ..അറേബ്യന്‍ നാട്ടില്‍ ..മക്കയില പരിശുദ്ധമായ ഹറം പള്ളിയില്‍ ,സംസം വെള്ളവും ഖുബൂസും മാത്രം കഴിച്ച് വളര്‍ന്ന ആ മനുഷ്യന്‍ ..ചുമലുകളില്‍ നൂറും നൂറ്റമ്പതും കിലോ ഭാരം താങ്ങി ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ യുവത്വം സമര്‍പ്പിച്ച എന്റെ പ്രിയപ്പെട്ട ഉപ്പ ..

ദൈവം കാരുണാമയനാണ് ..ഇന്നു ഈ ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ എനിക്ക് എല്ലാം ഉണ്ട് ..നല്ല ഒരു ജോലി ..അതും ഒരു ഡോക്ടറായി ..ദാരിദ്രത്തിന്റെ വിഷമതകള്‍ അറിയേണ്ടതില്ല ..കുഞ്ഞുന്നാളിലെന്നോ ദാരിദ്രത്തിന്റെ ചെറിയ കടമ്പകള്‍ കടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊരിക്കലും ജീവിത വഴിയില്‍ ഒരു തടസ്സം സൃഷ്ടിച്ചിരുന്നില്ല ..ജീവിതത്തില്‍ ഒരിക്കല്‍ മാത്രമെ ഉപ്പാന്റെ ശിക്ഷ കിട്ടിയിട്ടുള്ളൂ.. .അതും ഒരു കഷ്ണം പത്തിരിയുടെ പേരില്‍ ..ഞാനന്ന്‍ ചെറുപ്പമായിരുന്നു ..ഒരു എട്ട് - പത്ത് വയസ്സ് ..എന്തോ കാര്യത്തിനു ,കയ്യിലിരുന്ന പത്തിരിക്കഷ്ണം വലിച്ചെറിഞ്ഞത് ഉപ്പാക്ക് ഇഷ്ടപ്പെട്ടില്ല ..ആദ്യമായും അവസാനമായും എനിക്ക് കിട്ടിയ ശിക്ഷ ..പക്ഷെ അത് ജീവിതത്തിലെ ഒരു പാഠമായിരുന്നു ..ഒരിക്കലും ഒരു തുണ്ട് ഭക്ഷണം പോലും വെറുതെ കളയരുതെന്ന് എന്നെ പഠിപ്പിച്ച ആ വലിയ മനുഷ്യന്‍ ..ഒരു നുള്ള ഭക്ഷണം കൊണ്ട് പോലും ഒരിക്കലും കളിക്കരുതെന്ന്‍ എന്നെ പഠിപ്പിച്ച ആ മഹാ ഗുരു ..

അറേബ്യന്‍ നാടുകളിലെ മണലാരണൃത്തില്‍ ,സ്വന്തം കുടുംബത്തിനു വേണ്ടി എല്ലു മുറിയെ ജോലിയെടുത്ത എന്റെ പ്രിയപ്പെട്ട ഉപ്പ ..ആരെയും വഞ്ചിക്കാതെ ,ഒരു അറബിയുടെ കീശയില്‍ നിന്നും പണം തട്ടിയെടുക്കാതെ ,ആത്മാര്‍ത്ഥതയില്‍ , ദൈവത്തിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ആ മനുഷ്യനെ ദൈവത്തിനു കാണാതിരിക്കാന്‍ കഴിയില്ലല്ലോ ..

അങ്ങനെ ഞങ്ങളുടെ ജീവിതവും പച്ച പിടിച്ചു ..ഇന്ന്‍ ആരെങ്കിലും തമാശക്ക് വേണ്ടിയെങ്കിലും ഗള്‍ഫുകാരന്റെ കുടുംബത്തെ കളിയാക്കുമ്പോള്‍ മനസ്സിലൊരു വിങ്ങലാണ് ..എന്ത് കൊണ്ടോ മനസ്സില്‍ വലാത്ത ദേഷ്യം വരും ..അവരറിയുന്നില്ലല്ലോ അവരുടെ ജീവിത സങ്കടങ്ങള്‍ ..ഇന്ന്‍ ഇതു എഴുതുമ്പോഴും എന്റെ കണ്ണ് നിറയുന്നു ..കുടുംബത്തിനു വേണ്ടി യൌവ്വനം ഹോമിക്കുന്ന ആ ഇയ്യാംപാറ്റകളെ കുറിച്ച് ആലോചിച്ച് ..

ജീവിതത്തിന്റെ ഗതി ഇനി സ്വയം നിര്‍ണയിക്കാന്‍ കഴിയുമെന്ന്‍ തോന്നിയപ്പോള്‍ ഉപ്പ പ്രവാസ ജീവിതം അവസാനിപ്പിച്ചു ..ആവശ്യങ്ങള്‍ നിറവേറിയെന്ന് തോന്നുമ്പോള്‍ ,ജീവിതം ആസ്വദിക്കാന്‍ തുടങ്ങണമെന്ന് പഠിപ്പിച്ചത് ആ വലിയ മനുഷ്യനാണ് ..യുവത്വത്തിന്റെ ലഹരിയില്‍ ജീവിതം ആഘോഷിക്കുമ്പോള്‍ ,നിന്നെ കാത്തിരിക്കാന്‍ വീട്ടില്‍ മാതാപിതാക്കളുണ്ടെന്നു പഠിപ്പിച്ചത് ..വിദ്യാഭ്യാസത്തിനു വേണ്ടി എതറ്റം വരെ പോകാനും എനിക്ക് കൂട്ട നിന്ന വെറും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള എന്റെ പ്രിയപ്പെട്ട പിതാവ് ..

സമയം പോയതറിഞ്ഞില്ല ..ബസ്സുകള്‍ മാറിക്കയറി ഞാന്‍ ഹോസ്പിറ്റലിലെത്തി ..ഉപ്പ ഐ.സി.യുവിലാണ് ..ഞാന്‍ ഡോക്ടറെ ചെന്ന്‍ കണ്ടു ..

ഇപ്പൊ കുഴപ്പമൊന്നുമില്ല മുഹമ്മദ് ..മെഡിക്കല്‍ സ്റ്റുഡന്ടാണല്ലേ ..ഉപ്പ പറഞ്ഞിരുന്നു ..ഒരു മൈനര്‍ അറ്റാക്ക് ..പക്ഷെ ഇതു രണ്ടാം തവണയാണ് ..സൂക്ഷിക്കണം ..ഞാന്‍ പറയാതെ തന്നെ അറിയാല്ലോ ..ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി ..

എനിക്കറിയാം ..ഹൃദയത്തിന്റെ പേശികളിലേക്കുള്ള ധമനികള്‍ അടഞ്ഞു വരുന്നു ..ഇപ്പോള്‍ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാം ..പക്ഷെ ഇനി ഒരു അറ്റാക്ക് വന്നാല്‍ ..

ഞാന്‍ ഐ.സി.യുവിലെക്ക് ചെന്നു ..അപ്പോഴും ഉപ്പാന്റെ മുഖത്ത് ആ പുഞ്ചിരിയുണ്ടാരിരുന്നു ..കുറ്റിരോമങ്ങള്‍ കാരണം ഒരുപാട് പ്രായമേറിയത് പോലെ ..ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു ,,ഒരച്ചനു മകനോട്‌ തോന്നുന്ന സ്നേഹം ..എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നതും അത് തന്നയല്ലേ ..അസുഖത്തിന്റെ തടവറകളില്‍ ഒരു കൈതാങ്ങായി മക്കളുണ്ടാവണം ..അതെന്നും നമ്മുടെ കടമയാണ് ..

ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ..ഇന്നു അതുപോലെ വേറൊരു രോഗിയെ കണ്ടപ്പോള്‍ ,ആ പഴയ ഓര്‍മകള്‍ എന്നെ തേടിയെത്തി ..ഇന്നും ഞാനെന്റെ ഉപ്പാനെ കണ്ടു ..രോഗങ്ങളൊന്നും തളര്‍ത്താത്ത മനസ്സ് ..ആഹാര ക്രമീകരണത്തെ പറ്റി പറഞ്ഞാല്‍

നീയൊരു വല്യ ഡോക്ടറ് ..മരിക്കുമ്പോ ഏതായാലും മരിക്കും ഇതു വരെ അങ്ങട് പോട്ടെ ..

എന്ന് എന്നോട് വാദിക്കുന്ന എന്റെ ഉപ്പ ..രോഗങ്ങളെ തോല്‍പ്പിക്കാന്‍ ഇതു പോലുള്ള മനസ്സുകള്‍ക്കെ കഴിയൂ ..ദൈവം ദീര്‍ഘായുസ് നല്‍കട്ടെ ..

ഒരു ഡോക്ടര്‍ ഒരുപാട് രോഗികളെ കാണുന്നു ..പലരെയും മരണത്തിന്റെ മാലാഖ വിളിച്ച് കൊണ്ട് പോകുന്നു ..കൈകളില്‍ നിന്ന്‍ വഴുതി മാറി ..അവസാന ശ്വാസം കാണാന്‍ വിധിക്കപ്പെട്ടവരാണ് ഡോക്ടര്‍മാര്‍ ..പക്ഷെ സ്വന്തം മാതാപിതാക്കള്‍ രോഗികളായി മുന്നിലെത്തുമ്പോള്‍ പലപ്പോഴും പതറിപ്പോകുന്നു ..കാരണം നാം അവര്‍ക്ക് ഡോക്ടറും അവര്‍ നമുക്ക് രോഗികളുമല്ലല്ലോ ..അപ്പനും അമ്മയുമല്ലേ ..മകളും മകനുമല്ലേ ..ജീവിതത്തിന്റെ യഥാര്‍ത്ഥ വെല്ലുവിളികള്‍ ..

ആ സ്നേഹത്തണലില്‍ ഇന്നും ഒരു പിഞ്ചുകുഞ്ഞായി ഞാന്‍ ..സ്നേഹം ചൊരിയുന്ന ആ തണല്‍ എന്നും നിലനില്കട്ടെ ...

Wednesday 5 March, 2008

ജീവിതത്തില്‍ പതറാതെ ..

സാര്‍... എനിക്ക് ഒരാഴ്ച കൂടി സമയം തരണം ..


എപ്പോഴും ചിരിക്കുന്ന മുഖവുമായി മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ള നൌഷാദിന്റെ മുഖത്ത് അന്ന്‍ അപേക്ഷയുടെ കനം തൂങ്ങിയിരുന്നു ..ഞാനന്ന് കാര്‍ഡിയോളജി വിഭാഗത്തിലെ ജൂനിയര്‍ ഡോക്ടര്‍ ആയിരുന്നു ..


ഇരുപത്തിയൊന്നു വയസ്സ് മാത്രമുള്ള നൌഷാദ് ..അസുഖം നൌഷാദിന്റെ സഹോദരിക്കായിരുന്നു ..ഹൃദയത്തിലെ രണ്ടു വാല്‍വുകളും പ്രവര്‍ത്തന രഹിതമായിരികുന്നു ..ഒന്നര വര്‍ഷത്തോളം മരുന്നുകള്‍ കൊണ്ട് ചികിത്സിച്ചു ..ഇപ്പോള്‍ സര്‍ജറി അത്യാവശ്യമായിരികുന്നു ..അതല്ലാതെ വേറെ പോംവഴി ഒന്നും ഇല്ല ..


വയനാട് ജില്ലയിലെ ഏതോ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അവന്റെ വീട് ..ഉപ്പയും ഉമ്മയുമടങ്ങുന്ന ഒരു ഒമ്പതംഗ കുടുംബത്തിലെ ഇളയ സന്തതിയായിരുന്നു അവന്‍ ..മൂത്തവരുടെയെല്ലാം വിവാഹം കഴിഞ്ഞു വേറെ വീട്ടിലാണ് താമസിച്ചിരുന്നത് .. ഉപ്പാക്ക് വാര്‍ധക്യ സഹജമായ അസുഖങ്ങളും ..നൌഷാദിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍


പ്പാക്ക് സൂക്കടോന്നും ഇല്ലാന്ന്‍ മൂപ്പര്‍ക്കും അറിയാം ..പക്ഷെ ഭയങ്കര സംശയമാണ് ..


അത് കൊണ്ട് തന്നെ ദിവസവും ഡോക്ടറെ കാണലും മരുന്നുമൊക്കെയായി ഒരു നല്ല സംഖ്യ തന്നെ അവന് ചിലവഴിക്കേണ്ടി വന്നു ..


മിടുക്കനായ വിദ്യാര്‍ത്ഥി ആയിരുന്നു അവന്‍ ..പക്ഷെ പത്താം ക്ലാസ്സിലെത്തിയപ്പോഴേക്കും ,ജീവിത പ്രാരാബ്ധങ്ങള്‍ കാരണം പഠനം നിറുത്തേണ്ടി വന്നു ..ഒരു ഹോട്ടല്‍ തൊഴിലാളിയായിട്ടായിരുന്നു പിന്നീടുള്ള ജീവിതം ..


മാപ്പിള പാട്ടുകളെ സ്നേഹിച്ച നൌഷാദിന്റെ ജീവിതത്തിലും പ്രണയത്തിന്റെ ഇശലുകളുണ്ടായിരുന്നു ..ഒരിക്കലും സ്വപ്നങ്ങളൊന്നും പൂവണിയില്ലെന്നറിഞ്ഞിട്ടും ,സഹോദരിയുടെ ചികിത്സാ ചിലവുകള്‍ക്ക് വേണ്ടി നെട്ടോട്ടമോടുന്ന അവന് ഏക ആശ്വാസം അവളായിരുന്നു ..പ്രയാസങ്ങള്‍ക്ക് ഇടയില്‍ ഒരു കൈതാങ്ങായി ..നൊമ്പരങ്ങള്‍ക്ക് ഇടയില്‍ ഒരു സാന്ത്വനമായി ..അവളെപ്പറ്റി കൂടുതലെന്തെങ്കിലും പറയാന്‍ അവന് നാണമായിരുന്നു ..പ്രണയത്തിന്റെ സുഖമുള്ള നാണം ..


ഒരു ദിവസം നിനച്ചിരിക്കാതെയാണ് സഹോദരിക്ക് നെഞ്ച് വേദന വന്നത് ..വേഗം തന്നെ അടുത്തുള്ള ഒരു സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു ..അവിടുത്തെ ഡോക്ടറാണ്‌ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത് ..


വളര വേഗം തന്നെ രോഗ നിര്‍ണയം നടത്തി ..അത്യാവശ്യമായി സര്‍ജറിയും നിര്‍ദേശിച്ചു ..പക്ഷെ അതിന്റെ ഭാരിച്ച ചിലവ് താങ്ങാന്‍ അവര്‍ക്കാകുമായിരുന്നില്ല .. അവരുടെ ദൈന്യാവസ്ഥ കണ്ടിട്ടായിരിക്കാം ആശുപത്രി അധികൃതര്‍ പരമാവധി വിട്ടു വീഴ്ചക്ക് തയ്യാറായി ..ഏകദേശം രണ്ടു ലക്ഷം രൂപയെങ്കിലും അടക്കേണ്ടാതുണ്ടായിരുന്നു ..എങ്കിലും ആ തുക പോലും അവരുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്നം ആയിരുന്നു ..


അങ്ങനെയാണ് ചികിത്സ ഇത്രയും നീണ്ടു പോയത് ..ഇനി മരുന്നു കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല ..സര്‍ജറി അടിയന്തിരമായി ചെയ്തേ പറ്റൂ ..ഞാന്‍ പറഞ്ഞു ..


ഡോക്ടര്‍.. പകുതി പൈസ ഞാന്‍ ഓപറേഷന് മുന്നെ തരാം ..ബാക്കി ഓപറേഷന്‍ കഴിയുമ്പോഴേക്കും എങ്ങനെയെങ്കിലും ഞാന്‍ ഉണ്ടാക്കി തരാം സാര്‍ ....


നൌഷാദ് എന്റെ മുന്നില്‍ കരയുകയായിരുന്നു ..സ്വന്തം സഹോദരിക്ക് വേണ്ടി ..


ഞാന്‍ നൌഷാദിന് വേണ്ടി ആശുപത്രി അധികൃതരോട് സംസാരിച്ചു ..എന്റെ ഉറപ്പിന്‍മേല്‍ അവര്‍ സമ്മതിചെങ്കിലും ,എത്രയും പെട്ടെന്നു ഓപ്പറേഷന്‍ നടത്തേണ്ട യാതാര്‍ത്ഥ്യം അവര്‍ നൌഷാദിനെ അറിയിച്ചു ...


അന്ന് ആശ്വാസത്തോടെ പോയ നൌഷാദ് ആണ് ഇന്ന്‍ എന്റെ മുന്നില്‍ വന്നു ഒരാഴ്ചത്തേക്ക് കൂടി വേണ്ടി അപേക്ഷിക്കുന്നത് ..സര്‍ജറി നടത്തേണ്ടത്‌ നാളെയാണ് ..പകുതി തുക കെട്ടി വെച്ചെങ്കിലെ അത് നടക്കുകയുളളൂ ..ഈ അവസാന നിമിഷം ഇനി എന്ത് ചെയ്യും ?


ഞാന്‍ അവനെയും കൂട്ടി ആശുപത്രി സുപ്രണ്ടിന്റെ റൂമിലേക്ക് ചെന്നു ..ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം ..മുഴുവന്‍ തുകയും ഒരാഴ്ചക്കുള്ളില്‍ അടക്കാമെന്ന ഉറപ്പില്‍ ,പിറ്റേന്നു തന്നെ സര്‍ജറി നടത്താന്‍ അദ്ദേഹം സമ്മതിച്ചു ..


നൌഷാദിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു പോയി ..ദൈവത്തോട് നന്ദി പറഞ്ഞ ആ ചെറുപ്പക്കാരന്‍ ഇന്നും എനിക്ക് വിസ്മയമാണ് ..


വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സര്‍ജറി കഴിഞ്ഞു ..ഒരാഴ്ച്ചകുള്ളില്‍ എവിടെ നിന്നോ നൌഷാദ് പണം സംഘടിപ്പിച്ചിരുന്നു ..പക്ഷെ അതിന്റെ പിന്നിലുള്ള വിഷമതകള്‍ കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയി ..


സഹോദരി ഹോസ്പിററലിലായിരുന്നപ്പോള്‍ ,വീട്ടില്‍ നൌഷാദ് മാത്രമെ ഉണ്ടായിരുന്നുള്ളൂ ..രണ്ടു സഹോദരന്മാരും ഉമ്മയും സഹോദരിക്ക് കൂട്ടായി ആശുപത്രിയിലായരുന്നു ..വീട്ടില്‍ വേറെ ആരും ഉണ്ടായിരുന്നില്ല ..ഹോട്ടല്‍ ജോലിക്ക് പുറമെ ,കൃഷി പണികള്‍ക്ക് കൂടി പോയിട്ടായിരുന്നു അവന്‍ പണം കണ്ടെത്തിയിരുന്നത് ..കിട്ടുന്ന തുക മുഴുവനും അവന്‍ ഹോസ്പിറ്റലിലേക്ക് അയച്ച് തന്നു കൊണ്ടിരുന്നു ..


പക്ഷെ ദൈവത്തിന്റെ പരീക്ഷണം അവിടം കൊണ്ടും തീര്‍ന്നിട്ടില്ലായിരുന്നു ..മഴയുള്ള ഒരു കറുത്ത രാത്രിയില്‍ ,വീടിന്റെ ആസ്ബസ്ടോസ് ഷീറ്റുകള്‍ കൊണ്ടുള്ള മേല്‍കൂര കാറ്റില്‍ പറന്നു പോയി ..ഹോസ്പിറ്റലിലുള്ള ആരെയും അറിയിക്കാതെ ,പിറ്റേന്നു തന്നെ കടം വാങ്ങിയ പണം കൊണ്ട് അവന്‍ മേല്‍കൂര പഴയത് പോലെയാക്കി ..ജീവിതത്തോട് തോല്‍ക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല ..നാട്ടിലെ പൌര പ്രമുഖരില്‍ നിന്നും പള്ളി ജമാഅത്ത് കമ്മറ്റികളില്‍ നിന്നും സഹായം ചോദിച്ച് അവന്‍ ചികിത്സാ ചെലവിനു വേണ്ടി അലയുകയായിരുന്നു ..


ഡോക്ടര്‍ ..ഈ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ ഒരു വലിയ ജീവിതം കണ്ടു ..


നൌഷാദിന്റെ തേങ്ങലുകള്‍ മനസ്സിന്റെ വിങ്ങലായി മാറി ..ഒരു ജൂനിയര്‍ ഡോക്ടര്‍ക്ക് സഹായിക്കുന്നതിനു പരിമിധികള്‍ ഉണ്ടായിരുന്നു ...കൌമാരം കഴിഞ്ഞ് ,യൌവ്വനത്തിന്റെ തുടക്കത്തില്‍ തന്നെ ,ഒരു കുടുംബത്തിന്റെ ചുമതലയും ലക്ഷങ്ങളുടെ കട ബാധ്യതയും ..ഒരുവിധം ഞാനവനെ സമാധാനിപ്പിച്ചു ..പറയാനെനിക്ക് അധികം വാക്കുകള്‍ ഉണ്ടായിരുന്നില്ല ..എങ്കിലും ..


സ്വന്തം സഹോദരിക്ക് വേണ്ടി ,അവളുടെ ചികിത്സക്ക് വേണ്ടി കഷ്ടപ്പെടുന്ന അവനെയോര്‍ത്ത് എനിക്ക് അഭിമാനം തോന്നി ..ഇന്നിന്റെ തലമുറ ,ആഘോഷത്തിന്റെ ലഹരിയില്‍ അലിയുന്ന അതേ പ്രായത്തില്‍ ,എന്റെ മുന്നില്‍ ,രക്ത ബന്ധത്തിന്റെ പവിത്രത വിശുദ്ധമായി കാണുന്ന നൌഷാദ് ..ജീവിതത്തിന്റെ രണ്ടു വ്യത്യസ്ത കോണുകള്‍ ആ നിമിഷം ഞാന്‍ എന്റെ അകകണില്‍ കാണുകയായിരുന്നു ...


ഡിസ്ചാര്‍ജ് ചെയ്ത് പോകാന്‍ നേരം ,നൌഷാദ് എന്നെ കാണാന്‍ വന്നു ..അപ്പോള്‍ ആ മുഖത്ത് ,ശക്തമായ ഒരു പേമാരി ചോര്‍ന്നൊലിക്കുന്ന ശാന്തത ഞാന്‍ കാണുന്നുണ്ടായിരുന്നു ..പക്ഷെ എന്റെ ഹൃദയത്തില്‍ ,ആ ചെറു പ്രായത്തില്‍ അവന്റെ ചുമലിലുള്ള ഭാരങ്ങള്‍ ,ഒരു നൊമ്പരമായി അവശേഷിക്കുന്നുണ്ടായിരുന്നു ..എന്റെ സങ്കടം കണ്ടിട്ടെന്നോണം അവന്‍ പറഞ്ഞു ..


ജീവിതം ഒരു അത്ഭുതമാണല്ലെ സാര്‍ ..


അപ്പോഴും ആ പഴയ ചിരി അവനില്‍ ബാക്കിയുണ്ടായിരുന്നു ..